വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012

മീഡിയാക്രസി

ഭാവിയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കകള്‍ക്ക് പകരം ഭയം കടന്നു വരാന്‍ തുടങ്ങിയതു മുതലാണ് അയാള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയായത്‌.....

മുന്‍പ് പഠിച്ച മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിന്റെ തിയറികളും തന്റെ പ്രിയപ്പെട്ട മാനേജ്‌മന്റ്‌ വിശാരധന്മാരുടെ പുസ്തകങ്ങളും വീണ്ടും വീണ്ടും വായിച്ചു തുടങ്ങിയെങ്കിലും 'ഭയം' അയ്യാളെ കീഴടക്കിക്കൊണ്ട്തന്നെയിരുന്നു....

സമാനമായ അനുഭവങ്ങള്‍ അയ്യാളുടെ ജീവിതത്തില്‍ മുന്‍പും ഉണ്ടായിട്ടുണ്ട്...സാത്താന്മാരും ഇബുലീസുമാരുo ഗന്ധര്‍വന്മാരും ഒക്കെചേര്‍ന്ന് അയ്യാളുടെ ജീവിതയാത്രയെ പലതരത്തിലും തടസപ്പെടുത്തിയിട്ടുണ്ട്...


 ഇനിയെന്ത്?ഇനിയെങ്ങോട്ട്? എന്നതിന് ഉത്തരങ്ങളില്ലാതെ അയ്യാള്‍ പലപ്പോഴും പകച്ചു നിന്നിട്ടുണ്ട്.

 ഇത്തരം സാഹചര്യങ്ങളില്‍ മൌനം പാലിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്തു കൊണ്ട് ദൈവം പോലും അയാള്‍ക്കെതിരായി നിന്നിട്ടുണ്ട്.....


അപ്പോഴൊക്കെയും വര്‍ധിത വീര്യത്തോടെ അയാള്‍ തിരിച്ചു വന്നിട്ടുമുണ്ട്. 

മുന്നിലുയര്‍ന്നു വന്ന വന്മതിലുകളെയെല്ലാം തകര്‍ത്തെറിഞ്ഞിട്ടുമുണ്ട് ..... .


'ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസി'ന്റെ "സ്റ്റോറി ഓഫ് എ ഷിപ്‌ റെക്കഡു സെയിലര്‍" എന്ന ചെറിയ പുസ്തകം ആണ് അപ്പോഴൊക്കെ അയാളെ സഹായിച്ചിട്ടുള്ളത്.
വേദപുസ്തകം പോലെ എപ്പോഴും കൂടെക്കൊണ്ട് നടക്കാറുള്ള ആ കൊച്ചുപുസ്തകം ആവര്‍ത്തിച്ചാവര്‍ത്തിച്ചു   വായിച്ചിട്ടും അയാള്‍ 'ഭയ'ത്തിനു കീഴടങ്ങിക്കൊണ്ടുതന്നെയിരുന്നു....
*                                                     *                                                             *

തിരക്ക് പിടിച്ച ജീവിതങ്ങള്‍ ആളൊഴിഞ്ഞ അരങ്ങു  പോലെയാക്കിയ തന്റെ വീട്ടില് നായകനും പ്രതിനായകനും ആയി അയാള്‍ മാറി മാറി അഭിനയിച്ചു.

അടച്ചിട്ട വീടിനുള്ളില്‍ ഒറ്റയ്ക്കിരുന്നു തുടങ്ങിയപ്പോഴാണ് പുസ്തകങ്ങളേക്കാള്‍ നല്ലത് ടെലി വിഷനാണെന്നു അയാള്‍ അറിഞ്ഞുതുടങ്ങിയത്‌....



....ഇപ്പോള്‍ താന്‍ കേള്‍ക്കുന്നതെല്ലാം ചാനലുകള്‍ പറയുന്നതാണല്ലോ അജേഷ് ഓര്‍ത്തു... തനിക്കു പറയുവാനുള്ളതൊക്കെ കേള്‍ക്കാനും ചാനലുകള്‍ മാത്രം...

അനുപമയും ഭഗതും വേണുവും നിഷയും പ്രമോദും വീണയും ഒക്കെ മാത്രം...


കണ്ണുകള്‍ അയാളെ ഉറക്കത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ തുടങ്ങിയപ്പോഴാണ് ചാനലില്‍ ബ്രേക്കിംഗ് ന്യൂ സുമായി അവളെത്തിയത്....

"കൊച്ചിയില്‍ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി അയ്യപ്പ ഭക്തന്മാരെ കൈകാര്യം ചെയ്തിരിക്കുന്നു"....

 

ഈ പെണ്‍കുട്ടിയെ താന്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ..

 

.പുതിയ അവതാരകയാണെന്നു തോന്നുന്നു..

 

.അവള്‍ വാര്‍ത്ത അവതരിപ്പിച്ച വിധം അജേഷ് ശ്രദ്ധിച്ചു.

അവളുടെ ചരിഞ്ഞ നോട്ടവും തന്റെ മുന്‍പിലുള്ള ടേബിളില്‍ കൈകള്‍ ചലിപ്പിച്ചു കൊണ്ട് അവള്‍ ഒരു പ്രത്യേക രൂപം വരയ്ക്കുന്നതും അയാള്‍ ശ്രദ്ധിച്ചു...
ഇവള്‍ക്ക് തന്നോട് മറ്റെന്തോക്കൊയോ പറയുവാനുണ്ടല്ലോ ...ഇവള്‍ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ടല്ലോ...


"ഇപ്പോള്‍ ഇങ്ങനെ പരസ്യമായി വെട്ടി തുറന്നു പറയുവാന്‍ കഴിയില്ലല്ലോ അജേഷ്;ഞാന്‍ പറയാം,ചിലകാര്യങ്ങള്‍,പിന്നീട് ,പിന്നീട്  ...എല്ലാവരും ഒന്ന് ഉറങ്ങിക്കോട്ടേ" 

അവള്‍ കണ്ണുകള്‍ ഇമവെട്ടികൊണ്ട് തന്നോട് മാത്രമായി ഇങ്ങനെ പറയുന്നത് അജേഷ് കേട്ടു....

 


അര്‍ദ്ധരാത്രിയില്‍ ആരോ കുലുക്കി വിളിച്ചപ്പോഴാണ് അയാള്‍ ഉണര്‍ന്നത്.അപ്പോള്‍ അവള്‍ മുന്നില്‍  തന്നെയുണ്ട്‌.21  ഇഞ്ച് എല്‍ .ജി ഫ്ലാറ്റ് ടിവി ക്കുള്ളില്‍ ഇരുന്നു അവള്‍ അയാളെ നോക്കിച്ചിരിച്ചു... ഒന്ന് കണ്ണിറുക്കിയിട്ട് വീണ്ടും ചിരിച്ചു...


 ഇത് അനുപമ തന്നെ... ഹെയര്‍ സ്റ്റൈലില്‍ വല്ലാത്ത മാറ്റം വന്നിരിക്കുന്നു... ആളെ പെട്ടെന്ന് അറിയാന്‍ പറ്റാത്ത തരത്തിലുള്ള ഒരുവലിയ മാറ്റം... എന്താണ് ഇവള്‍ക്ക്, അനുപമയ്ക്ക് തന്നോട് മാത്രമായി പറയുവാനുള്ളത്...അയാള്‍ അസ്വസ്ഥനായി...

 

"അജേഷ്, നീ ഇപ്പോള്‍ വല്ലാതെ  അസ്വസ്ഥനാകുന്നുണ്ടല്ലോ...ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും നീ മടങ്ങി വന്ന ആ രാത്രി ഞാന്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നുണ്ട് ...എന്തൊരു നിശ്ചയധാര്‍ട്യമായിരുന്നു  നിനക്കന്നു.... കാക്കിയിട്ടാല്‍ പിന്നെ 'അച്ചടക്കം' എന്നത് 'ദാസ്യം' എന്നായി മാറുമെന്നാണ് നീ പറഞ്ഞത്...ദാസ്യപ്പണി വേണ്ട എന്ന് വച്ചു നിശ്ചയധാര്‍ട്യത്തോടെ ഇറങ്ങിപ്പോന്നവനല്ലേ നീ....


ബി.ടെക്കും എം .ബി.എ യുമൊക്കെ കഴിഞ്ഞ തന്റെ യോഗ്യതയോ ബുദ്ധിയോ ഒന്നുമല്ല അവര്‍ക്കാവശ്യം..

ആടിക്കളിക്കെടാ എന്ന് പറയുമ്പോള്‍ ആടാനും ചാടിക്കളിക്കടാ എന്ന് പറയുമ്പോള്‍ ചാടാനും തയാറായ ഒരു 'ദാസ്യ'നെ മാത്രമാണ് അവര്‍ക്കാവശ്യം എന്ന് നീ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു...
പക്ഷെ അജേഷ് ഇപ്പോള്‍ എനിക്ക് നിന്നെ മനസ്സിലാക്കുവാന്‍ കഴിയുന്നില്ലല്ലോ..
എന്താണ് നീ കലുഷിതമനസ്സോടെ എന്നെയിങ്ങനെ തുറിച്ചു നോക്കുന്നത്....


"അനുപമാ, നീ നേരത്തെ പറഞ്ഞില്ലേ അയ്യപ്പ ഭക്തന്മാരെ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച കാര്യം; നീ പറഞ്ഞു കഴിഞ്ഞയുടന്‍ 'ഭഗതും' അതിനെക്കുറിച്ച്‌ എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞു. നീ പറഞ്ഞ ആ വാര്‍ത്ത അപ്പോള്‍ മുതല്‍ എന്റെ ഉള്ളിലിരുന്നു എന്നെ വീര്‍പ്പു മുട്ടിച്ചുകൊണ്ടിരിക്കുകയാണ്.... "
"അല്ല;അനുപമാ നീ ചിലകാര്യങ്ങള്‍പിന്നീട്  പറയാമെന്നു എന്നോട് സൂചിപ്പിചിരുന്നല്ലോ .."


അനുപമയില്‍ ചില ഭാവ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് അയാള്‍ അറിഞ്ഞു...


ഇയ്യാളോട് താന്‍ എന്താണ് പറയേണ്ടത് ? ഇന്ന് ഡസ്ക്കില്‍ നടന്ന ചര്‍ച്ചകളെ കുറിച്ചോ? 

ന്യൂസ് ഡസ്ക്കിനെ കുറിച്ചു ഇയ്യാള്‍ക്കെന്തറിയാം? ഇയാള്‍ ഒരു പാവം എന്‍ജിനീയര്‍ ..


ഡസ്കില്‍ ന്യൂസ് എഡിറ്ററും ഡപ്യൂട്ടി ന്യൂസ് എഡിറ്ററും തമ്മില്‍ നടന്ന തര്‍ക്കം അനുപമ ഓര്‍ത്തു...

 ഇല്ല തനിക്കിത് മറച്ചു വയ്ക്കാനാകില്ല.. ആരെങ്കിലും ഒരാളോട് ഇത് പറഞ്ഞെ പറ്റൂ.. ഈ പാവം എന്‍ജിനീയറോട്‌ തന്നെയാവാം അത്.


"അജേഷ്, ഞാന്‍ നിന്നോട് ചില കാര്യങ്ങള്‍ പറയുകയാണ്‌.. എന്റെ വാര്‍ത്താ മുറിയില്‍ നടന്ന ചര്‍ച്ചയിലെ ചില ഭാഗങ്ങള്‍; ഞങ്ങളുടെ ഡപ്യൂട്ടി എഡിറ്ററുടെ ചില കണ്ടെത്തലുകളും സംശയങ്ങളും...ന്യൂസ് എഡിറ്ററുടെ ചില തീരുമാനങ്ങള്‍ ......


അജേഷ്, നീ വളരെ ഗൌരവത്തോടെ വേണം ഇവ കേള്‍ക്കാന്‍, ഇക്കാര്യങ്ങള്‍ ഞാന്‍ ഈ ലോകത്തോട്‌ മുഴുവന്‍ വിളിച്ചു പറയുവാന്‍ ആഗ്രഹിക്കുന്നില്ല...ആരെങ്കിലും ഒരാളോട്.... അത് നിന്നോട് തന്നെയാകട്ടെ...


ഞങ്ങളുടെ ഡപ്യൂട്ടി എഡിറ്ററുണ്ടല്ലോ;രമാകാന്തന്‍, അതിസമര്‍ഥനാണയ്യാള്‍...

.ഓരോ വാര്‍ത്തകളും വളരെ കൃത്യതയോടെയാണ് അയ്യാള്‍ കൈകാര്യം ചെയ്യുന്നത്.ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍-കേള്‍വിക്കാര്‍ എങ്ങനെ കേള്‍ക്കുമെന്ന് അയ്യാള്‍ക്ക് നല്ല ധാരണയുണ്ട്...വളച്ചൊടിക്കേണ്ടവ    വളച്ചൊടിക്കും ഊതി പെരുപ്പിക്കേണ്ടവ ഊതിപ്പെരുപ്പിക്കും...തമസ്കരിക്കേണ്ടവ,തമസ്കരിക്കും...


ഞങ്ങളുടെ ആ ന്യൂസ് എഡിറ്ററുണ്ടല്ലോ രാമന്‍ നായര്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത ഉണക്കമുന്തിരി പോലെയാണയ്യാള്‍...


മടിയന്‍, പകലുരങ്ങുന്നവന്‍,എഡിറ്റോറിയല്‍  യോഗങ്ങളില്‍ പോലും അയ്യാള്‍ ഉറക്കമായിരിക്കും...അയ്യാളുടെ ജോലികള്‍ പോലും രമാകാന്തന്‍ ആണ് നിര്‍വഹിക്കുന്നത്.രമാകാന്തന്‍ ഉള്ളതുകൊണ്ടുമാത്രമാണ് ഒരു വലിയ തുക ശമ്പളമായി വാങ്ങാന്‍ അയ്യാള്‍ക്ക് കഴിയുന്നതെന്ന് ചിലപ്പോള്‍ തോന്നിപ്പോകും..


ചാനല്‍ തുടങ്ങിയപ്പോള്‍ മേജര്‍ ഷെയര്‍ ഉള്ള ഒരു ഡയരക്ടര്‍ ഒരു പ്രമുഖ ദേശീയ പത്രത്തില്‍ നിന്നും ഹാരമണിയിച്ച്‌ കൊണ്ട് വന്നതാണയ്യാളെ .

 പ്രിന്റ്‌ മീഡിയ രംഗത്ത് അയ്യാള്‍ ഒരു 'പുലി' ആയിരുന്നത്രെ!...


പക്ഷെ ഇലക്ട്രോണിക് മീഡിയ അങ്ങനെയല്ലല്ലോ അജേഷ്..

.
ഞാന്‍ വിഷയത്തില്‍ നിന്നും വഴുതി പോവുകയല്ല, ചിലകാര്യങ്ങള്‍ ആമുഖമായി പറഞ്ഞെന്നു മാത്രം..."


.ന്യൂസ് എഡിറ്റര്‍ രാമന്‍ നായരും ഡപ്യൂട്ടി എഡിറ്റര്‍ രമാകാന്തനും തമ്മില്‍ ഡസ്കില്‍ വച്ചുണ്ടായ  ഏറ്റുമുട്ടലില്‍ കൊളുത്തി നില്‍ക്കുകയായിരുന്നു അപ്പോഴും അജേഷിന്റെ മനസ്....


"അല്ല അജേഷ് ഇങ്ങോട്ട് നോക്കൂ..ഞങ്ങളുടെ ഡപ്യൂട്ടി എഡിറ്ററുടെ കണ്ടെത്തല്‍ എന്താണെന്ന് അറിയേണ്ടേ നിനക്ക്?


ഞാന്‍ നേരത്തെ സൂചിപ്പിച്ച സംഭവമുണ്ടല്ലോ കൊച്ചിയില്‍ നടന്ന ആ സംഭവം അയ്യപ്പഭക്ത്ന്മാരെ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച സംഭവം...ഇതിനു ഗോധ്ര സംഭവുമായി സാമ്യമുണ്ടത്രേ..."


അജേഷ് ഒന്ന് നടുങ്ങി!.


താന്‍ ആലോചിച്ചു കൂടിയ കാര്യങ്ങള്‍ തന്നെയാണ്  ഡപ്യൂട്ടി എഡിറ്ററുടെ കണ്ടെത്തലുകളായി അനുപമ പറയുന്നത്..


കര്‍സേവകരും അയ്യപ്പഭക്ത്തന്മാരും ഒരു തരത്തിലും ചേരാത്ത പദങ്ങള്‍; വളരെ നീണ്ട അര്‍ത്ഥവ്യത്യാസങ്ങള്‍..


അനുപമ തുടരുകയാണ്..


"അപ്പോള്‍ അജേഷ് ഞങ്ങളുടെ ന്യൂസ് എഡിറ്ററുണ്ടല്ലോ ആ തടിച്ചു കുറുകിയ ജന്തു. അയ്യാള്‍ രമാകന്തന്റെ കണ്ടെത്തലുകള്‍ മുഴുവനായി തള്ളി. നാളിതുവരെ എഡിറ്റോറിയല്‍ യോഗങ്ങളില്‍ ശബ്ധിചിട്ടില്ലാത്ത അയ്യാള്‍ രാമകാന്താനു നേരെ ഉറഞ്ഞുതുള്ളി...ഇതൊരു അപ്രധാന വാര്‍ത്തയാണെന്ന രാമകാന്തന്റെ നിരീക്ഷണത്തെ  ഉറയില്‍ നിന്നും വലിച്ചൂരിയ തന്റെ പഴകി തുരുമ്പിച്ച ഖഡ്ഗം കൊണ്ടയ്യാള്‍ ആഞ്ഞുവെട്ടി... വെട്ടുകൊണ്ടു രമാകാന്തന്റെ വാദം രണ്ടു തുണ്ടായി"...

അപ്പോഴേക്കും ഡസ്ക്കില്‍ നടന്ന സംഭവങ്ങള്‍ അജേഷിനു മാത്രമായി സംപ്രേഷണം ചെയ്തുതുടങ്ങി....


"ഇതിന്നത്തെ ടൈറ്റില്‍ വാര്‍ത്ത  തന്നെ. ദൃശ്യ ങ്ങളും സംവാദങ്ങളും ഫോണ്‍ ഇന്‍ പ്രോഗ്രാമുകളും ആയി ഇന്നത്തെ ന്യൂസ് ബുള്ളറ്റിനുകളില്‍ ഇത് 10  മിനിട്ടെങ്കിലും നിറഞ്ഞു നില്‍ക്കണം..എന്റെ എല്ലാ സഹപ്രവര്‍ത്തകരും അതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കട്ടെ.."

അയ്യാള്‍ പറഞ്ഞു നിര്‍ത്തിയതും രമാകാന്തന്‍ വലിയ ശബ്ദത്തോടെ വാതിലടച്ച്‌ വളരെ വേഗത്തില്‍ നടന്നുപോയി...


"നിനക്ക് ശുഭ രാത്രി നേരുന്നു..നമുക്കിനി നാളെ കാണാമല്ലോ..അജേഷ്. അനുപമ ടി.വി.സ്ക്രീനുമുന്നില്‍ നിന്നും പെട്ടെന്ന് മറഞ്ഞു...

ഉറക്കച്ചടവോട് കൂടിയ മുഖത്ത് ഒരു ചെറിയ  പുഞ്ചിരിയുമായി  അപ്പോള്‍ 'ഭഗത് 'പ്രത്യക്ഷപ്പെട്ടു.


"അജേഷ് നിനക്ക് നമസ്കാരം"


"കൊച്ചിയില്‍ ട്രെയിന്‍ തടഞ്ഞു നിര്‍ത്തി അയ്യപ്പ ഭക്തന്മാരെ തെരഞ്ഞു പിടിച്ചു മര്‍ദിച്ച കാര്യം നീ ഇതിനകം അറിഞ്ഞിരിക്കുമല്ലോ.. വളരെ ആസൂത്രിതവും ഗൂഡ ലക്ഷ്യങ്ങള്‍ ഉള്ളതുമാണ് അജേഷ് ഈ സംഭവം, ഇതിനു പിന്നില്‍ വിദേശ കരങ്ങള്‍ ഉള്ളതായും കേരളത്തിലെ ചില മുസ്ലിം തീവ്രവാദികല്ക്കു പങ്കുള്ളതായും സംശയിക്കുന്നു അജേഷ്....ഇപ്പോള്‍ കേരളത്തിലെമ്പാടും പരിവാര്‍ പ്രസ്ഥാനങ്ങളുടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടന്നു വരികയാണ് .. പ്രതിഷേധം തമിഴ്നാട്,കര്‍ണാടകം എന്നിവിടങ്ങളിലെക്കും  വ്യാപിച്ചിരിക്കുന്നു..


അജേഷ്, നിനക്ക് ഇതിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടേ... ഇപ്പോള്‍ ഞങ്ങളുടെ പ്രത്യേക ലേഖകന്‍ 'സിജുബാലന്‍' ലൈനിലുണ്ട്. സിജു, നിന്നോട് സംസാരിക്കും"..


"ഹലോ അജേഷ്"


സിജുബാലന്റെ  ശബ്ദം അജേഷ് തിരിച്ചറിഞ്ഞു.

."അജേഷ് നാളെ കേരളം പരിവാര്‍ സംഘടനകളുടെ പ്രതിഷേധാഗ്നിയില്‍ കത്തും.... കര്‍ണാടകത്തിലേക്കും തമില്നാട്ടിലെക്കും പ്രതിഷേധം പടര്‍ന്നിട്ടുണ്ട്...സംഭവം നടന്ന കൊച്ചിയില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പ്രകടനം നടന്നു...മൂന്ന് നാല് സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധക്കാര്‍ പത്തോളം വാഹനങ്ങള്‍ കത്തിച്ചിട്ടുണ്ട്...
നാളെ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളും ആക്രമങ്ങളും നടക്കാന്‍ സാധ്യതയുണ്ട്...കൊച്ചിനഗരം മുഴുവന്‍ ഇപ്പോള്‍ പൊലിസ് കാവലിലാണ്....

പെട്ടെന്ന് വൈദ്യുതി നിലച്ചതുപോലെ ചുറ്റും ഇരുട്ടുവീണു... അജേഷ് രണ്ടാംഘട്ട ഉറക്കത്തിലേക്ക് വഴുതി വീണു...